Friday, October 17, 2008

YWCA,തിരുവല്ലാ,കള്ളന്‍, പൂവാലന്‍,പിന്നെ കൊച്ചമ്മമാരും..


ഞാന്‍ തിരുവല്ലായിലെ പേരു കേട്ട കോളേജിലാണ് പ്രൊഫഷനല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .ആദ്യത്തെ സെമസ്റ്ററില്‍, ഹോസ്റ്റലില്‍ താമസിക്കുന്നതിനു പകരം, YWCA യിലാണ് താമസിച്ചത്. എന്റ്റെ കൂടെ, ജെപി എന്ന് ഞങ്ങള്‍ വിളിക്കുന്ന കൊല്ലത്തുകാരി കുട്ടിയും ഉണ്ടായിരുന്നു, അവിടെ.

ഞങ്ങള്‍ക്ക് താമസിക്കാന്‍ കിട്ടയത്, ഒരു ഡോര്‍്മിട്രി ആണ്. ആകെ 8 പേര്‍ താമസിക്കുന്ന ഡോര്‍്മിട്രി. ബാത് റൂം അറ്റാച്ഡ് ആയിട്ട് ഉണ്ടെന്നു പറഞ്ഞത് കൊണ്ടു മാത്രം അവിടെ താമസിക്കാം എന്ന് തീരുമാനിച്ചു. താമസം തുടങ്ങിയപ്പോഴല്ലേ ചതി മനസ്സിലായത്, ബാത് റൂം കോമണ്‍ ആണ്. കുറെ ബാത് റൂം നിരയായി കെട്ടിയിട്ടിട്ടുണ്ട്. ആ ഇടനാഴിയിലേക്ക്‌ പ്രവേശിക്കാന്‍, ഞങ്ങള്‍ടെ റൂമില്‍ നിന്നും ഒരു വാതില്‍ ഉണ്ട്, പുറത്തു നിന്നും ഒരു വാതില്‍ ഉണ്ട്. ഗംഭീരന്‍ അറ്റാച്ഡ്!

കൂടെ, റൂം മേറ്റ്സ് ആയിട്ടുണ്ടായിരുന്ന ബാക്കിയെല്ലാരും ജോലിക്കാരായിരുന്നു. രണ്ടു പേര്‍ പുഷ്പഗിരി ആശുപത്രിയിലെ നഴ്സ്മാര്, രണ്ടു പേര്‍, സായിപ്പിന്റെ (മിഷന്‍)ഹോസ്പിറ്റലിലെ നഴ്സ്മാര്. പിന്നെ രണ്ടു പേര്‍ അവിടെ തന്നെ ചെറിയ കടകളിലും മറ്റും ജോലിക്ക് നില്‍ക്കുന്നവര്‍.ഞങ്ങളുടെ മുറിയുടെ വേറെ ഒരു ആകര്‍ഷണം,മെസ്സിലെയ്ക്കുള്ള വാതില്‍, ഞങ്ങളുടെ റൂമിന്റെ നേരെ ഒപ്പോസിറ്റ് ആണെന്നായിരുന്നു. വൈകിട്ട് കോളേജ് വിട്ടു വരുമ്പോള്‍ കാണാം, പരിപ്പുവട, പഴം പൊരി ഒക്കെ വലിയ കൊട്ടയില്‍ നിറഞ്ഞിരിക്കുന്നത്‌...ഇടയ്ക്ക് അത് അടിച്ച് മാറ്റാനും, ഞാനും ജെപി യും മറന്നില്ല!

ഞങ്ങളുടെ ഡോര്‍്മിട്രിയായിരുന്നു YWCA യുടെ മതില്‍. അതായത്‌, ഡോര്‍്മിട്രിയുടെ ഭിത്തി മതിലായിട്ടും ആക്ട്‌ ചെയ്യും. ഡോമിന്റെ ജനലുകള്‍ക്ക് രണ്ടു തരം പാളികളായിരുന്നു, ഒന്നു, നെറ്റ് അടിച്ച പാളി. മറ്റൊന്ന്, അഴികള്‍ ഒന്നും ഇല്ലാത്ത ഒരു പാളി.. ഈ രണ്ടു പാളിയും തുറന്നാല്‍, ഞങ്ങള്‍ക്ക് YWCA യില്‍ നിന്നും പുറത്തു ചാടാം..പക്ഷെ, ചാടുന്നത്, തൊട്ടപ്പുറത്തെ പറമ്പിലേയ്ക്കായിരിക്കുമെന്നു മാത്രം. ആ പറമ്പിന്റെ ഉടമ കുറെ നാളായി വിദേശത്തോ മറ്റോ ആണെന്ന് കേട്ടു. എന്തായാലും ഞങ്ങള്‍ അവിടെ പകല്‍ നേരത്ത് മനുഷ്യ ജീവികളെ കണ്ടിട്ടില്ല..

വൈകുന്നേരങ്ങളില്‍, ഞങ്ങള്‍ ജനല്‍ തുറന്നു പറമ്പിലെ വാഴപ്പഴം, പപ്പായ, ചക്ക ഇത്യാദി ഫലങ്ങളെ നോക്കി വായില്‍ കപ്പലോടിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ അല്പം ധൈര്യമുള്ള ആശയും ഞാനും ജെപിയും ചേര്‍ന്ന് ഒരു ഓപറേഷന്‍ വാഴക്കുല തയ്യാറാക്കി..രോഗിക്ക് ഓപറേഷന്‍ നു തയ്യാറാവാന്‍(നന്നായി വിളഞ്ഞു പഴുക്കട്ടെ...)ഒരു ദിവസം സാവകാശം കൊടുത്തു..പക്ഷെ, ഓപറേഷന്‍ നിശ്ചയിച്ച തീയതിക്ക് തലേ ദിവസം രോഗിയെ കാണാതായി :(. അപ്പോള്‍ കപ്പലോടിക്കുന്നവര്‍ ഞങ്ങള്‍ മാത്രമല്ല!

ജനല്‍ പാളി തുറന്നു പുറത്തു ചാടിയ ഒരു ദിവസം, ഞങ്ങള്‍ക്ക് മനസ്സിലായി, പുറമെ നിന്നും YWCA യില്‍ കടക്കാന്‍ വളരെ എളുപ്പമാണ്...ഈ ആളൊഴിഞ്ഞ പറമ്പില്‍ കയറുക, ജനലിലും മറ്റും കൂടെ ചവിട്ടി ഈസിയായി YWCA ടെറസ്സില്‍ എത്തുക..ടെറസ്സില്‍ നിന്നും നേരെ സ്റ്റെയെഴ്സ് ഉണ്ട്..അത് ഇറങ്ങിയാല്‍ YWCA യുടെ ഉള്ളില്‍ എത്തും..കൃത്യമായി പറഞ്ഞാല്‍, ഞങ്ങളുടെ ഡോമിന്റെ നേരെ വാതില്‍ക്കല്‍!

തിരുവല്ല YWCA വളരെ മനോഹരമാണ്. വലിയ ഒരു കോമ്പൌണ്ട്. കോമ്പൌണ്ടില്‍, മൂന്ന്(അതോ, നാലോ?) ബ്ലോക്കുകള്‍. ഒന്നില്‍, റ്റൈറ്റസ് ടീച്ചിംഗ് കോളേജിലെ ബി എഡ് ചേച്ചിമാരും മറ്റും, പിന്നെ ഒന്നില്‍, കല്ലൂപ്പാറയിലെ കുട്ടികള്‍, പിന്നെ ഒന്നില്‍ വര്‍ക്കിംഗ്‌ ചേച്ചിമാര്‍. കോമ്പൌണ്ടില്‍ പേരയും മറ്റു മരങ്ങളും ഒക്കെ വളര്ന്നു നില്ക്കുന്നു. ഇടയ്ക്ക് ഹോസ്റ്റലില്‍ കൊച്ചമ്മമാരുടെ വക പലതരം പരിപാടികള്‍ ഉണ്ടാക്കാറുണ്ട്. ( -കൊച്ചമ്മാര്‍- ഹോസ്റ്റലിന്റെ മേല്നോട്ടക്കാരെ ഞങ്ങള്‍ വിളിക്കേണ്ടത് കൊച്ചമ്മമാര്‍ എന്നാണ്) പിന്നെ ഇടയ്ക്കിടയ്ക്ക് ചാരിറ്റി സെയില്‍്, കരകൌശല വസ്തു പ്രദര്ശനങ്ങള്‍്, ക്ലബ്ബ് മീറ്റിങ്ങ്..

സെലിന്‍ കൊച്ചമ്മയായിരുന്നു അന്ന് ഞങ്ങളുടെ വാര്‍ഡന്‍ . ഒരു സുന്ദരി. സാരിക്ക് മാച്ച് ചെയ്യുന്ന വളയും മാലയും കമ്മലും ഒക്കെയായിട്ട്‌, ആകെ ഫാഷന്‍് മയം. പിന്നെ, ഇടയ്ക്കിടയ്ക്ക് വിസിറ്റ് വരുന്ന വേറെ ഒരു കൊച്ചമ്മ. നമ്മുക്കവരെ, ജോളി കൊച്ചമ്മ എന്ന് വിളിക്കാം..പിന്നെ മേട്രന്‍് കൊച്ചമ്മ. മെസ്സിന്റെ ഒക്കെ ചുമതല.

YWCA യിലെ ദിനങ്ങള്‍ സുന്ദരമായിരുന്നു എന്ന് പറയാതെ വയ്യ. ഭക്ഷണം അത്ര നല്ലതൊന്നും ആയിരുന്നില്ലെന്കിലും, നല്ല വൃത്തിയും വെടിപ്പും ഉള്ള അന്തരീക്ഷം, പല തരക്കാരോട് ഇടപെഴകാന്‍ ഉള്ള സാഹചര്യം ഒക്കെ ഉണ്ടായിരുന്നു.കോളേജില്‍ നിന്നും YWCA യിലേക്ക് ചിലപ്പോ നടന്നു പോകാറുണ്ടായിരുന്നു. ആകെ കൂടി മനോഹരമായിരുന്നു അന്നത്തെ തിരുവല്ല.കിളി പാടും കാവുകള്‍..കളമെഴുതും പാടങ്ങള്‍.. പിന്നെ നല്ല ബേക്കറികളും. ജോസീസിലെ ഷവര്‍മയുടെ രുചി ഇപ്പഴും നാവിന്‍ തുമ്പത്ത് വരുന്നു..

രാത്രി ആകുമ്പോ സെലിന്‍ കൊച്ചമ്മ ഓഫീസ് റൂം പൂട്ടി, വീട്ടില്‍ പോകും.പിന്നെ,മെസ്സ് കൊച്ചമ്മ മാത്രമേ കാണൂ ഞങ്ങളെ നോക്കാന്‍് .YWCA യില്‍ ആകെ ഉള്ളത് ഒരു ടെലിഫോണ്‍് ആണ്. അതിന് നാലു ബ്ലോക്കിലും എക്സ്റ്റന്‍ഷന്‍ ഉണ്ടെന്നു മാത്രം.(ഇപ്പോള്‍ ഓര്മ വന്നു. നാലാമത്തെ ബ്ലോക്ക്, ഓഫീസിനോട് ചേര്‍ന്നുള്ളതാണ്. അതിലും അന്തേവാസികള്‍ ഉണ്ട്.) സെലിന്‍ കൊച്ചമ്മ പോകുമ്പോ, ഫോണ്‍ പൂട്ടി അകത്തു വച്ചിട്ടാണ് പോകുക. 2001-ലെ സംഭവമാണ്. അന്ന് ഇന്നത്തെ പോലെ മൊബൈല് ഫോണ്‍ ഒന്നും എല്ലാര്ക്കും ഉണ്ടായിരുന്നില്ല.

ഇതു, കഥയുടെ ആമുഖം. ബാക്കി പിന്നാലെ .