Sunday, July 12, 2009

ഒരു വീട്ടമ്മയുടെ വനരോദനം

ഇന്നലെ പാല് വാങ്ങാന്‍ പോയി.

മില്‍മ (മില്‍മ എന്ന് ഞാന്‍ പറയും, പക്ഷെ ശരിക്കും അത് നന്ദിനി പാല്‍ ആണ്)യ്ക്ക് വില 8. പക്ഷെ, 8.50 കൊടുക്കണം. വൈകിട്ടായാല്‍ അത് 9 ആകും! Heritage മില്‍ക്ക്- വില 10, പക്ഷെ 11 കൊടുക്കണം കടയില്‍..പാക്കറ്റില്‍ എഴുതിയിരിക്കുന്നതിലും വില കൂടുതല്‍. അതെന്താ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വേണേല്‍ എടുത്തോണ്ട് പോ, ഇല്ലേല്‍ വാങ്ങാന്‍ വേറെ ആളുണ്ട് എന്നായിരുന്നു- എനിക്ക് വേണ്ട. അങ്ങനെ, എന്റെ ചിലവില്‍ ആരും കൈ നനയാതെ മീന്‍ പിടിക്കണ്ട. പാല്‍ വാങ്ങല്‍ ഇപ്പോള്‍ നില്ഗിരിസ്-ല്‍ നിന്നാക്കി. പാക്കറ്റില്‍ എഴുതിയ വില കൊടുത്താല്‍ മതി. റിച്ച്, ടോണ്‍്, ലൈറ്റ് - ഏതു വേണേല്‍ വാങ്ങാം.

നല്ല പച്ച മീന്‍ കിട്ടും എന്നുള്ളത് കൊണ്ട് സ്പാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എല്ലാ ആഴ്ചയും പോകും. അമ്മച്ചിയും അച്ചാച്ചനും വന്നിട്ടുണ്ട്- നാട്ടിലെ പോലെ മീന്‍ ഇവിടെയും കിട്ടും എന്നതൊക്കെ അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. സാധനം വാങ്ങി കഴിഞ്ഞപ്പോള്‍ ബില്‍ 1360രൂപ 53 പൈസ. ബില്ലില്‍ റൌണ്ട് ഓഫ്‌ ചെയ്തിട്ടുണ്ട് -47 പൈസ. പക്ഷേ, കാര്യം മൈനസ് ആണെങ്കിലും, ടോട്ടല്‍ ബില്‍ 1361 രൂപ. ഒരാള്‍ടെ കയ്യില്‍ നിന്ന് 47 പൈസ്‌ എ വച്ച്,അവിടെ 1000 പേര്‍ ഒരു ദിവസം വന്നാല്‍, മിനിമം 470 രൂപ ദിവസം ലാഭം- മാസം, ഏകദേശം 15000 രൂപ. ഒന്നും ചെയ്യാതെ.

നില്ഗിരിസ് -ന്റെ പാല്‍ വാങ്ങിയത് പോലെ, സ്പാറില്‍് പോകണ്ട എന്ന് വയ്ക്കാന്‍ പറ്റില്ല. എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി എന്ന് മാത്രം മനസ്സില്‍ പറഞ്ഞു.

Tuesday, May 26, 2009

മനോരമ ലേഖനത്തില്‍ തെറ്റോ?

മനോരമയില്‍ ഈയിടെയായി കുറെയേറെ തെറ്റുകള്‍ കടന്നു കൂടുന്നോ എന്നൊരു സംശയം.

മനോരമ വീക്കിലി യില്‍ കോപ്പിയടിക്കാര്‍ കൂടുന്നു. പണ്ട്, സിഡ്നി ഷെല്‍ഡന്‍ ന്റെ "if tomorrow comes " നെ അതേപടി മലയാളീകരിച്ചു ഒരു നോവല്‍ ഉണ്ടാക്കി മനോരമ വീക്കിലി യില്‍ പ്രസ്സിദ്ധീകരിച്ചു. ഇപ്പോള്‍, പുതിയ നോവലില്‍ ഡാവിഞ്ചി കോഡിനെ മലയാളീകരിക്കുന്നു.

കുറച്ചു നാള്‍ മുന്നേ, outskirts എന്നതിന് പുറം പാവാടകള്‍ എന്ന വിവര്‍ത്തനം കണ്ടു- അങ്ങനെ ഒരു വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു വാക്കുണ്ടോ ആവോ. കാണുമായിരിക്കും!

ഇന്ന്, ഓണ്‍‌ലൈന്‍ ല് കയറി "റോസപൂവിനു എത്ര അര്‍ഥങ്ങള്‍" എന്ന ഒരു ലേഖനം(http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=0&programId=1073774994&BV_ID=@@@&contentId=2248569&contentType=EDITORIAL&articleType=Malayalam%20News) വായിച്ചപ്പോള്‍ അതില്‍ ലേഖകന്‍ അവസാനം ഒരു വിശ്വ പ്രസിദ്ധമായ വരി ഉദ്ധരിച്ചിട്ടുണ്ട്- എന്നിട്ട് പറയുന്നു അതി ക്രിസ്ടീന റോസെട്ടി എഴുതിയതാണെന്ന്.

ഞാന്‍ കരുതിയിരുന്നത്, അത് Shakespeare ന്റെ ആണെന്നാണ്. ഉറപ്പു വരുത്താന്‍ wiki യില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു. വിക്കിക്കാര് പറയുന്നു, അത് Gertrude Stein എഴുതിയതാണെന്ന്(http://en.wikipedia.org/wiki/Rose_is_a_rose_is_a_rose_is_a_rose). ഇത്ര ഫേമസ് ആയ ഒരു ഉദ്ധരണി പ്രയോഗിക്കുമ്പോള്‍, അതിന്റെ ആധികാരികത ഒന്ന് ഉറപ്പു വരുത്തേണ്ട ചുമതല ലേഖകനില്ലെ?

എന്തിനു പറയുന്നു, വര്‍ഷങ്ങള്‍ക്കു മുന്നേ, അവരുടെ പത്രാധിപര്‍ തന്നെ ഒരു ലേഖനത്തില്‍ എഴുതിയതാണ്, നോബല്‍ പ്രൈസിന്ടെ ന്റെ ഉള്ളുകളികളെ കുറിച്ച് വിവരിക്കുന്നു ഇര്‍വിംഗ് വാല്ലസിന്റെ prizes എന്ന നോവല്‍ എന്ന്..prizes എഴുതിയത് ഇര്‍വിംഗ് വാല്ലസ് അല്ല, ഏറിക്ക് സീഗാള്‍് ആണ്. ഇനി ഇര്‍വിംഗ് വാല്ലസ് അതേ പേരില്‍, അതേ ഉള്ളടക്കത്തോട് കൂടിയ ഒരു നോവല്‍ എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ..

Thursday, May 14, 2009

ആലപ്പുഴ മാടി വിളിക്കുന്നു

മോഹം..അതി മോഹം.

ഒരു പൂച്ചയെ വളര്ത്താന്‍്
അതെന്നെ മുട്ടികുറുങ്ങുന്നത് കണ്ട് അസൂയപ്പെട്ടു തള്ളിമാറ്റാന്‍് ഒരു പട്ടിയെയും

ഒരു ചുവടു രാമത്തുളസി, അല്പം തൃത്താവും
പടര്‍ന്നു കയറുന്ന പിച്ചിയും മുല്ലയും നടാന്‍്..

ആട്ടിന്‍ കുട്ടിക്ക് തിന്നാന്‍ രാവിലെ പ്ലാവില പെറുക്കാന്‍
അതിന്റെ തള്ളയോട് കഥയും പറഞ്ഞു പുല്ലു തീറ്റാന്‍ കൊണ്ട് പോകാന്‍..

കോഴിക്കൂട്ടിലെ മുട്ട പെറുക്കാന്‍..
താറാവിനെ നിര നിരയായി ഓടിച്ചു കൂട്ടില്‍ കയറ്റാന്‍...

നൊസ്റ്റാള്‍ജിയ തലയ്ക്കു പിടിച്ചു. 5 ഏക്കര്‍ സ്ഥലം വാങ്ങിത്തരാം എന്ന് കുറൂറു പറഞ്ഞിട്ടുണ്ട്.
എന്നിട്ട് വേണം എനിക്കെന്റെ ഫാം ഹൌസ് തുടങ്ങാന്‍.

Monday, May 4, 2009

ഇങ്ങനെയും ഒരാള്‍!

ഏപ്രില്‍ മെയ്‌ മാസങ്ങള്‍ കല്യാണ മാസങ്ങളാണു ഞങ്ങള്‍ക്ക്. വലിയ നോയമ്പ് കഴിയാന്‍ കാത്തിരിക്കും ആളുകള്‍..പിന്നെ കല്യാണത്തിന്റെ ബഹളമായി. ഹിന്ദുക്കളില്‍ ആണെങ്കിലും ഈ മാസങ്ങള്‍ കല്യാണ മാസങ്ങള്‍ തന്നെ.

അത് കൊണ്ട് ഞാനും കുറൂറുവും, കഴിഞ്ഞ കുറെ ആഴ്ചകളായി ബാംഗ്ലൂര്‍-ആലപ്പുഴ-കോഴിക്കോട് ഷട്ടില്‍ സര്‍വീസ് ആണ്.ഈസ്റ്റര്‍ നു ആലപ്പുഴയില്‍, പിന്നെ വിഷു കോഴിക്കോട്. അതുകഴിഞ്ഞ് ഏപ്രില്‍ 25th നു കുറൂറുവിന്റെ അച്ഛന്‍ പെങ്ങള്ടെ മകന്റെ കല്യാണം. കുറൂറുവിനു വലിയ ജോലി തിരക്കും. അതുകൊണ്ട്, വെള്ളിയാഴ്ച രാത്രി ഇവിടെ നിന്ന് യാത്ര തിരിച്ചു, ശനിയാഴ്ച നിലമ്പൂര്‍ എത്തി, കല്യാണം കൂടി, അന്ന് തന്നെ മടങ്ങാം എന്ന് വച്ചു. SKS-ല്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു.

ബാംഗ്ലൂരില്‍ നിന്ന് നിലമ്പൂര്‍ക്ക് ആകെ ഒരു ബസ്‌ മാത്രേ സര്‍വീസ് നടത്തുന്നുള്ളൂ. അതാണ് SKS.വെള്ളിയാഴ്ച ദിവസങ്ങളിലെ ടിക്കറ്റ്‌, നേരിട്ട് SKS ഓഫീസില്‍ പോയി എടുക്കണം. ഏജെന്ട് വഴി പറ്റില്ല. ഇനി, SKS ഓഫീസ് ആണെങ്കിലോ, അങ്ങ് ഗോകര്ണത്തും.(കലാശിപാളയം എന്ന് വിവക്ഷ:)ബസ്‌ പുറപ്പെടുന്നതും അവിടെ നിന്ന് തന്നെ.ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് അങ്ങോട്ട്‌ നല്ല ദൂരമുണ്ട്..സാധാരണ ഓട്ടോക്കാരൊന്നും അങ്ങോട്ട്‌ വരില്ല.ഇനി വരുന്നവര്ക്കാണെങ്കല് ഓട്ടോ യുടെ വില കൊടുക്കുവേം വേണം..

ഏപ്രില്‍ 25 വെള്ളിയാഴ്ച ദിവസം എത്തി. നേരം ഉച്ചയായി, സായാഹ്നമായി, ഓഫീസ് കാബ്‌ എന്നെയും വഹിച്ചു കൊണ്ട് യാത്രയായി.

എം ടിയുടെയും മറ്റും ഭാഷയില്‍ പറഞ്ഞാല്‍, ആകാശം ഭൂമിയിലേക്കിറങ്ങാന്‍് വെമ്പുന്ന പോലെ മഴ. കാബ്‌ നിര്‍ത്തിയതും, ഞാന്‍ ഇറങ്ങി, ഡോര്‍ അടയ്ക്കാന്‍ മിനക്കെടാതെ ഓടി. ആകെ നനഞ്ഞു കുതിരുമ്പോഴും, മനസ്സില്‍ ഒരേ ഒരു വിചാരം മാത്രേ ഉണ്ടായിരുന്നുള്ളു- ഈശ്വരാ- ഇനി ഓട്ടോക്കാര്ക്ക് വീടിന്റെ ആധാരം കൂടി കൊടുക്കേണ്ടി വരുമല്ലോ!

ഓഫീസില്‍ നിന്ന് നനഞ്ഞ കോഴിക്കുഞ്ഞിനെ പോലെ കുറൂറുവും എത്തി. ബാഗില് എല്ലാം കുത്തി നിറച്ചു.കോരിച്ചൊരിയുന്ന മഴയത്ത് എങ്ങനെ ഓട്ടോ കിട്ടും? സമയത്ത് കലാശിപാളയത്ത് എത്തിയില്ലെങ്കില്‍, കല്യണം ഗോപി. ചോദിക്കുന്ന പൈസ കൊടുക്കാം, നീ തര്‍ക്കിക്കല്ലേ മോളേ എന്ന് കുറൂറു. കുറെ ഓട്ടോയ്ക്ക് കൈ കാണിച്ചു. ആരും നിര്‍ത്തിയില്ല. അവസാനം, കുറൂറു റോഡിന്റെ ഒരു സൈഡിലും ഞാന്‍ എതിര്‍ സൈഡിലും നിന്ന് കാന്‍്വാസിംഗ് തുസങ്ങി..കുറച്ചു കഴിഞ്ഞപ്പോ തന്നെ കുറൂറുനു ഓട്ടോ കിട്ടി..ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു-" എത്രയായി?" "ചാര്ജൊന്നും പറഞ്ഞില്ല മീറ്ററാ..കലാശിപാളയം വരെ പോവില്ല..അള്‍്സൂരോ മറ്റോ കൊണ്ട് വിടും."(അള്‍്സൂരില്‍ നിന്ന് മാര്ക്കറ്റിലേയ്ക്ക് വലിയ ദൂരമില്ല.ഓട്ടോ കിട്ടനാണെങ്കഇല ഇത്തിരി കൂടെ എളുപ്പമാണ്.)

ജീവന്‍ ഭിമാ നഗര്‍ എത്തിയപ്പോഴേയ്ക്കും കാണാം., ആകെ ട്രാഫിക്‌ ബ്ലോക്ക്. ഓട്ടോക്കാരന്‍ പറഞ്ഞു, സാര്‍ ഇനി മുന്നോട്ടു പോകില്ല..ആകെ ബ്ലോക്കാണ്..ഞങ്ങള്‍ പറഞ്ഞു, "ഭയ്യ, ഇവിടെ നിന്നാല്‍ ഒരു ഓട്ടോയും കിട്ടില്ലല്ലോ...കുറച്ചു കൂടെ മുന്നില്‍ കൊണ്ട് വിടൂ.."(ഇതുവരെ ഭാഷ ഹിന്ദി ആയിരുന്നു) ഉടനെ അയാള്‍, നല്ല മനോഹരമായ ഇംഗ്ലീഷില്‍ പറഞ്ഞു, sir you dint understand- see the vehicles- how you will reach there on time? പിന്നെ, അയാള്‍ തന്നെ പറഞ്ഞു, ശരി നമുക്ക് വേറെ വഴി നോക്കാം..ഞങ്ങള്‍ വന്ന വഴിയെ വണ്ടി തിരിച്ചു, ഏതൊക്കെയോ ഊട് വഴികള്‍ താണ്ടി, ഏകദേശം അള്സൂര് അടുക്കാറായി. ഇടയ്ക്ക് ഞങ്ങള്‍ "എന്താ ഇത് വഴി പോകാത്തത്" എന്ന് ചോദിച്ചു(ഇനി ലോങ്ങ്‌ റൂട്ട് എടുത്തു പോകുകയാണോ എന്ന് അറിയില്ലല്ലോ )അപ്പോഴും അയാള്‍ ഞങ്ങളെ അതിശയപ്പെടുത്തി. സര്‍ അവിടെ മെട്രോ പണി നടക്കുകയാണ്,ആകെ ബ്ലോക്ക്‌ ആയിരിക്കും.തീര്‍ന്നില്ല അതിശയങ്ങളുടെ നിര. അള്സൂര്‍ അടുത്തപ്പോഴെയ്ക്കും അയാള്‍ വഴിയില്‍ നിര്‍ത്തിയിട്ട പല ഓട്ടോക്കാരോടും കലാശി പാളയം പോകുമോ എന്നൊക്കെ ചോദിച്ചു, ഞങ്ങളെ കയറ്റി വിടാന്‍ നോക്കി.പക്ഷേ ആരും വന്നില്ല.

അള്സൂരില്‍ നിന്നും കുറച്ചു മാറി അയാള്‍ ഓട്ടോ നിര്‍ത്തി. എന്നിട്ട് കുറച്ചു ദൂരെയുള്ള ഒരു പോയിന്റ്‌ കാണിച്ചിട്ട്, അവിടെ നിന്നാല്‍ ഓട്ടോ കിട്ടും, നിങ്ങള്ക്ക് ദാ, ആ ഡയറക്ഷനില്‍് ആണ് പോകേണ്ടത് എന്ന് പറഞ്ഞു. മീറ്റര്‍ ചാര്‍ജ് 56 രൂപ. കുറൂറു 60 കൊടുത്തപ്പോല്‍, അയാള്‍ ബാക്കി ചില്ലറയ്ക്ക് പോക്കറ്റില്‍ തിരയുന്നു! ബാക്കി വേണ്ട എന്ന് കുറൂറു പറഞ്ഞു.ഞങ്ങള്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങി, അപ്പോള്‍, അയാള്‍ പിന്നില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ കുറച്ചു കൂടി മുന്നേ ഇറക്കാം എന്ന്. ഒരു 10-15 അടി ദൂരം കൂടി ഞങ്ങളെ ഓട്ടോ യില്‍ കൊണ്ട് വിട്ടു. പോകേണ്ട ഡയറക്ഷന്‍് എല്ലാം ഒന്ന് കൂടി പറഞ്ഞിട്ടു അയാള്‍ പോയി.

ബാംഗ്ലൂരില്‍ ഇങ്ങനെയും ഒരു ഓട്ടോക്കാരന്‍!

PS: കല്യാണത്തിന് ഞങ്ങള്‍ സമയത്ത് തന്നെ എത്തി..

Monday, April 20, 2009

അമ്മക്കിളികൂട്..

കിളികുഞ്ഞുങ്ങള്‍ ഒക്കെ വലുതായി. ഞാന്‍ വീട്ടില്‍ ചെന്നപ്പോഴേയ്ക്ക് എല്ലാവരും പോയി.

കൂട്ടത്തില്‍ ഒരെണ്ണം, പറന്നു മതിലിന്റെ പുറത്തു പോയി. പറക്കാന്‍ അത്ര വശമൊന്നുമുണ്ടായിരുന്നില്ല അതിന്..റോഡില്‍ ചെന്നു വീണു. വണ്ടി ഇടിച്ചാലോ എന്ന് കരുതി അച്ചാച്ചന്‍ ഓടി ചെന്നപോഴേയ്ക്കും ഏതോ ഒരു ദുഷ്ടന്‍ അതിനെ എടുത്തു...അച്ചാച്ചന്‍ പറഞ്ഞു , അത് തീരെ കുഞ്ഞാണ്, തീറ്റ തേടി പോകാന്‍ ആയിട്ടില്ല , അത് കൊണ്ട് തിരിച്ചു കൂട്ടില്‍ വയ്ക്കണം എന്ന്...അവന്‍ ഓടി കളഞ്ഞു. ഒരു കുഞ്ഞിനു വന്ന ദുരവസ്ഥ കണ്ടിട്ടാകണം, അമ്മക്കിളി ബാക്കി കുഞ്ഞുങ്ങളെയും കൊണ്ട് പോയി.

ഒന്നിനെയും കാണാന്‍ ഭാഗ്യമുണ്ടായില്ല എനിക്ക്. എന്നാലും സാരമില്ല. ഒരു കിളിക്ക് അഭയമായി തോന്നിയല്ലോ , ഞങ്ങളുടെ കൊച്ചു ബ്രൈഡല്‍് ബൊക്കെ .അത് തന്നെ വലിയ കാര്യം.കൂട് വയ്ക്കാനും മാത്രം വലിപ്പമോ , മറവോ ഒന്നുമില്ലാത്ത ഒരു കൊച്ചു ചെടി . അതിന്റെ ജന്മം സാര്‍്ത്ഥകമായി കാണും. (മഞ്ഞു തുള്ളി എന്ന ഒരു കവിത വായിച്ചിട്ടുണ്ട് , പണ്ടെപ്പഴോ . സൂര്യനെ കാത്തിരിക്കുന്ന മഞ്ഞു തുള്ളി...സൂര്യ രശ്മി പതിച്ചു വെട്ടി തിളങ്ങാന്‍ കാത്തിരിക്കുന്നു അത്. വെട്ടി തിളങ്ങലും അലിഞ്ഞില്ലാതാകലും ഒന്നിച്ചാവും, പക്ഷെ, ജീവിതം സഫലമാകുന്നത് അപ്പോഴാണെന്നതിനറിയാം .)


ഞങ്ങളുടെ മാവ്.

മാങ്ങാ ഒന്നും പറിച്ചെടുക്കുന്നില്ല...മാവില്‍ മാങ്ങാ ഉണ്ടായാലല്ലേ, കിളികളും അണ്ണാറക്കണ്ണനും വിരുന്നു വരൂ..പഴയ വീട്ടിലായിരുന്നപ്പോഴും ഇങ്ങനെയായിരുന്നു..കുറച്ചു മാങ്ങാ എപ്പഴും കാണും
മാവില്‍...കിളികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കും വേണ്ടി.കിളികള്‍ വന്ന്, അവര്‍ക്ക് സന്തോഷമായി പോയാല്‍, അടുത്ത കൊല്ലവും മാവ് നിറയെ പൂക്കും.കിളികള്‍ വീണ്ടും വരും എന്ന് മാവിനറിയാം..അവരെ നിരാശപ്പെടുത്തരുതല്ലോ..


ഇതാണ് ആ ചെടി.


ഇതാണ് കിളിക്കൂട്..തംമ്പ് നെയില്‍ വെര്‍ഷന്‍ ആണ് ;)




Monday, April 6, 2009

പ്രഥമം മധുരം...

ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം :)

കുറൂറു ഔദ്യോഗികമായി എന്റെ സ്വന്തമായിട്ട് ഒരു വര്‍ഷം തികഞ്ഞു- കോഴിക്കോട് ശാസ്താപുരി ഓഡിറ്റോറിയത്തില്‍് വച്ച്, ചുരുങ്ങിയ സദസ്സിനെ സാക്ഷിയാക്കി.

എല്ലാം ഇന്നലെ എന്ന പോലെ.

തിരിഞ്ഞു നോക്കുമ്പോള്‍,കൊള്ളാം..അടി ഇടി ബഹളം എല്ലാം മുറയ്ക്ക്‌ നടക്കുന്നുന്ടെന്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്. (കൊച്ചു പിള്ളാരല്ലേ, കുറച്ചു ബഹളം ഒക്കെ വേണ്ടേ, അല്ലെ? )

ഞങ്ങള്‍...


ഇതാണെന്റെ കുറൂറു.



ഞാനും കുറൂറൂം.

Thursday, March 19, 2009

ഇരുളും വെളിച്ചവും മാറി മാറി..

കുറച്ചു സന്തോഷങ്ങള്‍...

രാവിലെ ചട്ണി ഉണ്ടാക്കി. മിച്ചം വന്ന തക്കാളി കളയണ്ട എന്ന് കരുതി അതും ഇട്ടു. രാവിലെ ഓഫീസില്‍ വന്നു കഴിച്ചു നോക്കിയപ്പോള്‍...ആഹാ..എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. കുറുറു നെ വിളിച്ചു ചോദിച്ചു ചട്ണി ഇഷ്ടമായോ എന്ന്. കുറുറുവും സര്‍ട്ടിഫിക്കറ്റ് തന്നു.

വീട്ടില്‍ വിളിച്ചു.രാവിലെയും വൈകിട്ടും വിളിക്കും വീട്ടില്‍. സാംസങില്‍് ജോലി ചെയ്തോണ്ടിരുന്നപ്പോള്‍ തുടങ്ങിയ ശീലമാണ്. താമസിച്ചിരുന്ന ഹോസ്റ്റലില്‍് നിന്നും അര മണിക്കൂര്‍ DRDO യുടെ ഉള്ളിലൂടെ നടന്നാലേ ഓഫീസില്‍ ഏത്തൂ.ആ സമയം നഷ്ടപ്പെടുത്താതിരിക്കാന്‍് വേണ്ടി, ഹോസ്റ്റലില്‍് നിന്ന് ഇറങ്ങിയാല്‍ ഉടന്‍ അമ്മച്ചിയെ വിളിക്കും. ഓഫീസില്‍ സ്വെപ് ചെയുന്ന സ്ഥലം എത്തുന്നത് വരെ അങ്ങനെ ഞങ്ങള്‍ കത്തി വയ്ക്കും. വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങി, ഹോസ്റ്റല്‍ എത്തുന്നത്‌ വരെ വീണ്ടും അമ്മച്ചിയോട്‌ സല്ലാപം..


ഇന്ന് വീട്ടില്‍ വിളിച്ചപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞു, വീട്ടിലെ ബ്രൈഡല്‍് ബൊക്കൈ യുടെ താഴത്തെ ചില്ലയില്‍ ഒരു കിളി കൂട് വച്ചു എന്ന്.എന്നും വിളിക്കുമ്പോള്‍ പറയണം എന്ന് ഓര്‍ക്കും, പക്ഷെ പറയാന്‍ വിട്ടു പോകുമത്രേ.ആ കിളി മുട്ടയിട്ടു.(കൂട്ടരേ നോക്കുവിന്‍ അമ്പഴ ക്കൊമ്പത്തെ കൂട്ടിലെ പൊന്‍ കിളി മുട്ടയിട്ടു, എന്ത് മിനുമിനുപ്പെന്തു മുഴു മുഴുപ്പെന്തൊരു കൊച്ചു രസകുടുക്ക...ഈ പാട്ടു നിങ്ങള്‍ പഠിച്ചിട്ടുണ്ടോ?? ഞാന്‍ പഠിച്ചിട്ടുണ്ട്.മൂന്നിലോ, രണ്ടിലോ മറ്റോ...) കുഞ്ഞുങ്ങളും വിരിഞ്ഞു.മൂന്നു കുഞ്ഞുക്കിളികള്‍.ചുവന്ന ചുണ്ടൊക്കെയായിട്ടു.വീട്ടിലെ പൂച്ച അതിനെ കാണാതിരിക്കാന്‍ വേണ്ടി, ആ വശത്തെ ജനല്‍ ഇപ്പോ തുറക്കാറില്ല.ജനല്‍ തുറന്നു കിടക്കുമ്പോ, അതിനു ജനല്‍ പടിയിലൂടെ ഒരു ചാട്ടം, പടിയില്‍ കിടന്നു ഒരു ഉറക്കം ഒക്കെ പതിവാണ്.

എനിക്കെന്തോ, വീട്ടിലേയ്ക്ക്‌ ഓടി ചെല്ലാന്‍ തോന്നി...

പിന്നെ, വീട്ടില്‍ വഴി തെറ്റി ഒരു കുഞ്ഞു പട്ടിക്കുട്ടി വന്നു കയറി.നല്ല ഭംഗിയുള്ള പട്ടിക്കുട്ടി.അച്ചാച്ചനു അതിനെ വളര്‍ത്തിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.അമ്മച്ചി കുറച്ചു കൂടെ പ്രാക്ടിക്കല്‍് ആയി.അവര്‍ ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂരില്‍ വരാറുണ്ട്.അപ്പൊ പട്ടിയെ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു അച്ചാച്ചന്റെ മനസ്സ് മാറ്റി. പട്ടിക്കുഞ്ഞിനെ വേറെ ആരോ കൊണ്ട് പോയി. എനിക്ക് കേട്ടപ്പോള്‍ ഇത്തിരി സങ്കടം തോന്നി.അതിനെ വളര്ത്താമായിരുന്നു...


തക്കാളി ചട്ണി ഉണ്ടാക്കിയത് ഇങ്ങനെയാണ്:

തേങ്ങ ചിരവിയത്: 2 സ്പൂണ്‍
തക്കാളി -ഇടത്തരം ഒന്നിന്റെ പകുതി.
മല്ലി ഇല- കുറച്ചു
ചുവന്ന മുളക്- ഒന്ന്
ഉള്ളി- രണ്ടു മൂന്നെണ്ണം
ഉപ്പു
എല്ലാം കൂടെ മിക്സിയില്‍് ഇട്ടു ചെറുതായി അടിച്ചെടുത്തു.